സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാന്‍ തീവ്രവാദ സ്‌ക്വാഡ്; മക്കയില്‍ രണ്ട് സൗദി പൗരന്‍മാരുടെ തലവെട്ടി

ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതികള്‍ക്ക് പ്രത്യേക വിചാരണാ കോടതി വധശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും സുപ്രിംകോടതിയും സൗദി റോയല്‍ കോര്‍ട്ടും വധശിക്ഷ ശരിവച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. തീവ്രവാദ ഗ്രൂപ്പ് രൂപീകരിക്കുകയും ആളുകളെ ചേര്‍ക്കുകയും ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ഇതിനായി പണംനല്‍കുകയും ചെയ്തുവെന്നതാണ് കുറ്റം.

മക്ക: ഭീകരവാദ കേസില്‍ സൗദി അറേബ്യയില്‍ രണ്ട് പൗരന്‍മാരെ വധശിക്ഷയ്ക്ക് വിധേയമാക്കി. മക്ക പ്രവിശ്യയില്‍ അബ്ദുല്‍ അസീസ് ബിന്‍ സ്വാലിഹ് ബിന്‍ മുഹമ്മദ് അല്‍തുവൈം, സമി ബിന്‍ സൈഫ് ബിന്‍ നാജി ജീസാനി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീവ്രവാദ സെല്‍ രൂപീകരിക്കുന്നതില്‍ ഇവര്‍ പങ്കാളികളായെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ മറ്റുള്ളവരെ ഭീകരസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകരാക്രമങ്ങള്‍ക്ക് പണം നല്‍കുകയും ഭീകര സംഘത്തിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ താവളം ഒരുക്കുകയും ചെയ്‌തെന്ന കുറ്റങ്ങളും തെളിയിക്കപ്പെട്ടു.

ഭീകരസംഘം നടത്തിയ ആക്രമണത്തില്‍ സുരക്ഷാ സൈനികരില്‍ ഒരാള്‍ വീരമൃത്യുവരിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രത്യേക വിചാരണാ കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്ന വിചാരണാ കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചിരുന്നു.

logo side

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More