2036-ലെ ഒളിംപിക്സിനായി തയ്യാറെടുപ്പുകൾ തുടങ്ങി ഗുജറാത്ത്; വകയിരുത്തിയിരിക്കുന്നത് 6,000 കോടി രൂപ
പ്രൗഡി കാട്ടാൻ ഒരുങ്ങി ഗുജറാത്ത്. 2036-ലെ ഒളിംപിക്സിനായി തയ്യാറെടുപ്പുകൾ തുടങ്ങി. പ്രാഥമികമായി വകയിരുത്തിയിരിക്കുന്ന തുക 6,000 കോടി രൂപ. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവിന് ചുറ്റും ഏകദേശം 350 ഏക്കർ വിസ്തൃതിയുള്ള പ്രദേശം വികസിപ്പിക്കും.
ആതിഥേയാവകാശം ഉറപ്പായിട്ടില്ലെങ്കിലും 2036-ലെ ഒളിംപിക്‌സിനായി ഒരുക്കം തുടങ്ങിയിരിക്കുകയാണ് ഗുജറാത്ത്. പോളണ്ട്, മെക്‌സിക്കോ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളോടാണ് ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യക്ക് നറുക്കു വീണാൽ ഗുജറാത്തിലായിരിക്കും കായിക മാമാങ്കം. 6,000 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കായിക മാമാങ്കത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ ഗുജറാത്ത് പ്രത്യേക കമ്പനി തന്നെ രൂപീകരിച്ചു.
സമ്മർ ഒളിംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനായി ആറ് സ്പോർട്സ് കോംപ്ലക്‌സുകൾ നിർമ്മിക്കാൻ ആണ് പ്രത്യേക കമ്പനി രൂപീകരിച്ചിരിക്കുന്നത്. . ‘ഗുജറാത്ത് ഒളിമ്പിക് പ്ലാനിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ലിമിറ്റഡ്’ എന്ന പേരിലാണ് കമ്പനി രൂപീകരിച്ചത്. കമ്പനി രൂപീകരിച്ചിട്ടിപ്പോൾ മൂന്ന് മാസത്തോളമായി എന്നാണ് റിപ്പോർട്ടുകൾ. ഒരു ബോർഡ് മീറ്റിംഗ് ആണ് ഇതിനോടകം നടന്നത്..
ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വൈബ്രൻറ് ഗുജറാത്ത് ട്രേഡ് ഷോയിൽ കമ്പനി പവലിയൻ സ്ഥാപിച്ചിരുന്നു. അഹമ്മദാബാദിലെ മൊട്ടേര ഏരിയയിലെ സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവിന് ചുറ്റും ഏകദേശം 350 ഏക്കർ വിസ്തൃതിയുള്ള പ്രദേശത്തിൻറ് വികസനമാണ് കമ്പനി പരിഗണിക്കുന്നത്. ഒളിംപിക്സിനായി ഈ പ്രദേശം വികസിപ്പിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉയർത്താനാണ് ലക്ഷ്യമിടുന്നത്. സ്പോർട്സ് എൻക്ലേവ് നിർമാണത്തിലാണ്. കാണികളെ ഉൾക്കൊള്ളിക്കാനാകുന്ന ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് നരേന്ദ്ര മോദി സ്റ്റേഡിയം.
രാജ്യം ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുക എന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം കൂടെയാണ് . ഇതിനനുസരിച്ച് മൊട്ടേരയിലും പരിസര പ്രദേശങ്ങളിലും 350 ഏക്കറിൽ പരന്നുകിടക്കുന്ന സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് എൻക്ലേവ് വികസിപ്പിക്കാൻ കമ്പനി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഓപ്പൺ ബിഡ് വഴി തിരഞ്ഞെടുത്ത ഒരു ഡിസൈൻ പ്രകാരമുള്ള പദ്ധതി പ്രകാരം 350 ഏക്കർ സ്ഥലത്ത് ആറ് സ്പോർട്സ് കോംപ്ലക്സുകൾ നിർമ്മിക്കാനാണ് പദ്ധതി എന്നാണ് സൂചന.
ഈ സ്‌പോർട്‌സ് കോംപ്ലക്‌സുകൾ രൂപകൽപ്പന ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് കമ്പനി അടുത്തിടെ കരാർ നൽകിയിരുന്നു, പദ്ധതിയുടെ മൊത്തത്തിലുള്ള ചിലവ് ഇപ്പോൾ 6,000 കോടി രൂപയാണ് വക ഇരുത്തിയിരിക്കുന്നതെങ്കിലും തുക ഇനിയും കൂടാം.
2029 ലെ യൂത്ത് ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യക്ക് താൽപ്പര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ മോദി രാജ്യാന്തര ഒളിംപിക്സ് സംഘടനയോട് വ്യക്തമാക്കിയിരുന്നു. ഇത് 2036 ലെ സമ്മർ ഒളിമ്പിക്‌സിന് തയ്യാറെടുപ്പ് നടത്താൻ രാജ്യത്തെ പ്രാപ്തമാക്കും.