ഓസ്ട്രേലിയൻ ഓപ്പണിൽ അട്ടിമറികൾ തുടരുന്നു, അസരെങ്ക പുറത്ത്; കടുത്ത പോരാട്ടം അതിജീവിച്ച് മെദ്വദേവ്
ഓസ്ട്രേലിയൻ ഓപ്പണിലെ (Australian Open 2024) പുരുഷ - വനിതാ സിംഗിൾസ് മത്സരത്തിൽ കടുത്ത പോരാട്ടങ്ങളെ അതിജീവിക്കുകയാണ് സൂപ്പർതാരങ്ങൾ. മുൻ ലോക ഒന്നാം നമ്പർ താരവും രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവുമായ വിക്ടോറിയ അസരെങ്ക (Victoria Azarenka) തോറ്റ് പുറത്തായി
ഓസ്ട്രേലിയൻ ഓപ്പണിലെ (Australian Open 2024) മൂന്നാം സീഡായ ഡാനിൽ മെദ്വദേവ് (Daniil Medvedev) പ്രീ ക്വാർട്ടറിൽ കടുത്ത മത്സരം അതിജീവിച്ച് വിജയം സ്വന്തമാക്കി. പോർച്ചുഗൽ താരം ന്യൂനോ ബോർഹെസിനെ 6-3, 7-6(4), 5-7, 6-1 എന്ന സ്കോറിനാണ് മെദ്വദേവ് തോൽപ്പിച്ചത്. കിരീട പ്രതീക്ഷയോടെയാണ് റഷ്യൻ താരം ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുന്നത്.
ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും ചേർന്നുള്ള സഖ്യം ഡബിൾസിൽ ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്. 7-6 (8), 7-6 (4) എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്ക് നിക്കോള മെക്ടിക് വെസ്ലി കൂൾഹോഫ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ക്വാർട്ടറിൽ ആറാം സീഡായ അർജൻറീനയുടെ ഗോൺസാലെസ്, മോൾട്ടേനി സഖ്യത്തെയാണ് നേരിടുക.
വനിതാ സിംഗിൾസിൽ ഞെട്ടിക്കുന്ന തോൽവിയുമായി മുൻ ലോക ഒന്നാം നമ്പർ താരവും രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവുമായിട്ടുള്ള വിക്ടോറിയ അസരെങ്ക പുറത്തായി. ഉക്രൈയ്ൻെറ ഡയാന യാസ്ട്രെംസ്കയാണ് അസരെങ്കയെ തോൽപ്പിച്ചത്. രണ്ട് മണിക്കൂറും 7 മിനിറ്റും നീണ്ട നാലാം റൌണ്ട് പോരാട്ടത്തിൽ 7-6(6), 6-4 എന്ന സ്കോറിനാണ് അസരെങ്കയുടെ തോൽവി.