8 ലക്ഷം കോടിയുടെ നഷ്ടം; 154 ഓഹരികൾ വാങ്ങാനാളില്ല; വിപണിയുടെ തകർച്ചയ്ക്ക് പിന്നിൽ 4 കാരണങ്ങൾ
ആഭ്യന്തര ഓഹരി വിപണിയിൽ വീണ്ടും കനത്ത തകർച്ച. പ്രധാന ഓഹരി സൂചികയായ സെൻസെക്സ് 1,028 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 330 പോയിന്റും താഴ്ന്നു. നിക്ഷേപകർക്ക് എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടു. ഇന്ന് വിപണിയിൽ നേരിട്ട തിരിച്ചടിക്ക് പിന്നിൽ നാല് ഘടകങ്ങളാണ് പ്രധാനമായും പ്രവർത്തിച്ചത്.
ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും കനത്ത ഇടിവ്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ പ്രധാന ഓഹരി സൂചികകളിൽ ഒന്നര ശതമാനം നഷ്ടം കുറിച്ചു. എൻഎസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 330 പോയിന്റ് ഇടിഞ്ഞ് 21,242ലും ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെൻസെക്സ് 1,028 പോയിന്റ് താഴ്ന്ന് 70,395ലും ക്ലോസ് ചെയ്തു. ഇതോടെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ എട്ട് ലക്ഷം കോടി രൂപ നഷ്ടമായി.
എൻഎസ്ഇയിലെ ധനകാര്യം, മെറ്റൽ, റിയാൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ & ഗ്യാസ് എന്നിങ്ങനെയുള്ള സെക്ടറൽ സൂചികകളിൽ രണ്ട് ശതമാനത്തിലധികം നഷ്ടം നേരിട്ടു. മീഡിയ വിഭാഗം ഓഹരി സൂചിക 13 ശതമാനം ഇടിഞ്ഞു. എഫ്എംസിജി, ഓട്ടോ വിഭാഗം സൂചിക ഒരു ശതമാനത്തിലധികം നഷ്ടം കുറിച്ചു. എന്നാൽ ഐടി വിഭാഗം സൂചിക മാത്രമാണ് താരതമ്യേന പിടിച്ചുനിന്നത്. ഇന്ന് വാങ്ങാൻ നിക്ഷേപകർ ഇല്ലാത്തതിനാൽ 154 ഓഹരികൾ ലോവർ സർക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം വിപണിയിൽ ഇന്നു നേരിട്ട തകർച്ചയ്ക്ക് പിന്നിൽ പ്രധാനമായും അഞ്ച് കാരണങ്ങളാണ് പ്രവർത്തിച്ചത്.
എച്ച്ഡിഎഫ്സി ബാങ്ക്
ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരിയായ എച്ച്ഡിഎഫ്സി ബാങ്ക് ആണ്, പ്രധാന സൂചികയിൽ ഇന്ന് നേരിട്ട തിരിച്ചടിയുടെ മൂന്നിലൊന്നിനും ഉത്തരവാദിത്തം പേറുന്നത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിൽ 3.55 ശതമാനം വരെ ഇടിവ് നേരിട്ടു. ഡിസംബർ പാദഫലം നിരാശപ്പെടുത്തിയതിനെ തുടർന്നാണ് ഓഹരി തിരിച്ചടി നേരിടുന്നത്. (നിഫ്റ്റി സൂചികയിൽ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയുടെ വെയിറ്റേജ് 13.5 ശതമാനമാണ്)