തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സർപ്രൈസ് നീക്കം? ഫെബ്രുവരിയിൽ ഇന്ധന വില ഗണ്യമായി കുറച്ചേക്കും
എച്ച്പിസിഎൽ കമ്പനിയുടെ മൂന്നാം പാദഫലം ജനുവരി 27നാണ് പ്രഖ്യാപിക്കുന്നത്. ഐഒസി, ബിപിസിഎൽ തുടങ്ങിയ പൊതുമേഖല എണ്ണക്കമ്പനികളും ഏകദേശം ഇതേ സമയത്തു തന്നെയാണ് പാദഫലം പ്രഖ്യാപിക്കുക. കമ്പനികളുടെ ലാഭക്കണക്കുകൾ കൂടി വിലയിരുത്തിയ ശേഷം ഫെബ്രുവരിയോടെ പെട്രോൾ, ഡീസൽ നിരക്ക് കുറയ്ക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ (ക്രൂഡോയിൽ) വില താഴ്ന്നതോടെ, രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. എന്നാൽ ക്രൂഡോയിൽ വില ഉയർന്ന ഘട്ടത്തിൽ പൊതുമേഖല എണ്ണക്കമ്പനികൾക്ക് നേരിട്ട നഷ്ടം നികത്തിയ ശേഷം ഇന്ധന വില താഴ്ത്തുന്നത് പരിഗണിക്കാമെന്നായിരുന്നു സർക്കാർ നിലപാട്.
എന്തായാലും നിർണായക ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പെട്രോൾ, ഡീസൽ നിരക്കുകൾ ഗണ്യമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുമെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫെബ്രുവരി മാസത്തോടെ വാഹന ഇന്ധനങ്ങളുടെ വില ലിറ്ററിന് 10 രൂപ വരെ കുറച്ചേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദ കാലയളവിലെ പ്രവർത്തനഫലം പൊതുമേഖല എണ്ണക്കമ്പനികൾ പ്രഖ്യാപിച്ച ശേഷമായിരിക്കും ഇന്ധന വില താഴ്ത്തുകയെന്നാണ് വിവരം.
ലാഭം 75,000 കോടി കവിയും
ആഭ്യന്തര പെട്രോൾ വിതരണത്തിൽ 90 ശതമാനവും കൈയാളുന്ന മൂന്ന് പൊതുമേഖല എണ്ണക്കമ്പനികളുടെയും മൂന്നാംപാദ സാമ്പത്തികഫലം 75,000 കോടി രൂപ കവിയുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) തുടങ്ങിയ പൊതുമേഖല എണ്ണക്കമ്പനികൾക്ക്, ക്രൂഡോയിൽ വില താഴ്ന്നതും 21 മാസമായി വിപണന വില താരതമ്യേന ഉയർന്ന വിലയിൽ മാറ്റമില്ലാതെ നിൽക്കുന്നതും കാരണമാണ് ലാഭം കുത്തനെ വർധിക്കുന്നത്.