കള്ളു ഷാപ്പുകളുടെ തലവര മാറ്റിക്കുറിക്കുമോ? സംസ്ഥാനത്ത് ടോഡി ബോർഡ് നിലവിൽ വന്നു
2021 ഫെബ്രുവരിയിൽ കേരള നിയമസഭ ടോഡി ബോർഡുമായി ബന്ധപ്പെട്ട നിയമം പാസാക്കിയിരുന്നു. എന്നാൽ ചട്ടം നിർമിക്കുന്നതിലെ കാലതാമസം കാരണം ഭരണസമിതി രൂപീകരണം വൈകുകയായിരുന്നു. ടോഡി ബോർഡ് നിലവിൽ വന്നതോടെ കള്ള് വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതിന്റെ നിയന്ത്രണത്തിലാകും. കള്ളു ഷാപ്പുകളിൽ ശുചിത്വവും ഉറപ്പാക്കും.
ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട കള്ള് വ്യവസായ വികസന ബോർഡ് അഥവാ ടോഡി ബോർഡ് നിലവിൽ വന്നു. സംസ്ഥാനത്തെ കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കും പ്രോത്സാഹനത്തിനുമായി രൂപീകരിച്ച ടോഡി ബോർഡിന്റെ പ്രഥമ അധ്യക്ഷൻ യുപി ജോസഫ് ആണ്. ഭരണ സമിതിയിൽ 13 ഔദ്യോഗിക അംഗങ്ങളുണ്ട്. ഇതിനു പുറമെ കള്ള് വ്യവസായത്തിന്റെ വിവിധ മേഖലയുമായി ബന്ധപ്പെട്ട ഏഴ് പേർ കൂടി ടോഡി ബോർഡിൽ അംഗങ്ങളാകും.
അതേസമയം ലഹരിവസ്തു എന്ന നിലയിൽ ചുരുക്കിക്കാണാതെ, പ്രകൃതിദത്തവും പോഷകപ്രദവുമായ പാനീയമായി കള്ളിനെ കണക്കാക്കി ഇതുമായി ബന്ധപ്പെട്ട വ്യവസായ, തൊഴിൽ മേഖലയെ സംരക്ഷിക്കുകയെന്ന കാഴ്ചപ്പാടിലാണ് ടോഡി ബോർഡ് രൂപീകരിച്ചിട്ടുള്ളത്. ഇതിലൂടെ ഗുരുതര പ്രതിസന്ധി നേരിടുന്ന കള്ളു വ്യവസായ മേഖലയെ താങ്ങിനിർത്താനും തൊഴിലാളികളുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷ.