റെയിൽവേയുടെ ഈ തീരുമാനം മതി; പരശുവിൽ കുഴഞ്ഞുവീഴില്ല, മലബാറിന്‍റെ യാത്രാ ദുരിതവും തീരും
ധാരാളം യാത്രക്കാർ ആശ്രയിക്കുന്ന പരശുറാം എക്‌സ്പ്രസ് ചെന്നൈ എഗ്മോർ എക്സ്പ്രസ് എന്നിവ കോഴിക്കോട് മണിക്കൂറോളം നിർത്തി ഇടുന്നതുമൂലം രോഗികൾ, വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ തുടങ്ങിയവർ ഏറെ ബുദ്ധിമുട്ടുകയാണ്. ഇത് പരിഹരിക്കാനുള്ള നിർദേശങ്ങളാണ് എംപി മുന്നോട്ട് വെച്ചത്
കണ്ണൂർ: അടുത്തകാലത്തായി റെയിൽവേയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേൾക്കുന്ന വാർത്തയാണ് പരശുറാം എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണു എന്നത്. കാലുകുത്താൻ ഇടമില്ലാത്ത ട്രെയിൻ യാത്രയും ട്രെയിൻ പിടിച്ചിടുന്നതുമെല്ലാം യാത്രാദുരിതം വർധിപ്പിക്കുകയാണ്. ഉത്തര മലബാറിൽ നിന്ന് കോഴിക്കോട്ടേക്ക് ദിവസേന ജോലിയ്ക്കും വിദ്യാഭ്യാസത്തിനും മറ്റും രാവിലെ പോകുന്നവരാണ് പരശുറാം എക്സ്പ്രസിലെ അമിതമായ തിരക്ക് കാരണം കുഴഞ്ഞു വീഴുന്നത്.
വന്ദേ ഭാരത് എക്സ്പ്രസ് ഓട്ടം തുടങ്ങിയതിനുശേഷം പരശുറാം എക്സ്പ്രസ് കൊയിലാണ്ടിയിലും എലത്തൂരിലും മറ്റും പിടിച്ചിടുന്നതും അതിനു ശേഷം വരുന്ന കോഴിക്കോട് മംഗലാപുരം എക്സ്പ്രസ് വൈകി കോഴിക്കോട് എത്തുന്നതുമാണ് ദുരിതത്തിന് കാരണമെന്നാണ് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്. യാത്രാ ദുരിതം പരിഹരിക്കാൻ ഈ രണ്ട് വണ്ടികളും മംഗലാപുരത്ത് നിന്ന് 10 മിനിറ്റ് മുന്നേ പുറപ്പെട്ടാൽ മതിയെന്ന ഉപാധിയും എംപി മുന്നോട്ടുവെക്കുന്നു. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പാലക്കാട് വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്