Nepali Maid Sedates Inmates: വീട്ടില്‍ സ്ത്രീകള്‍ മാത്രം, കുടുക്കിയത് വീട്ടുടമയുടെ കോള്‍, ബോധരഹിതരാക്കി മോഷണത്തിന് വാതില്‍ തുറന്നിട്ടു; നേപ്പാള്‍ സംഘത്തിന്‍റേത് വന്‍ ആസൂത്രണം
രാത്രിഭക്ഷണത്തില്‍ വീട്ടുജോലിക്കാരി എന്തോ കലര്‍ത്തി വീട്ടുലുള്ള മൂന്നുപേര്‍ക്കും നല്‍കി ബോധരഹിതരാക്കി. തുടര്‍ന്ന്, സാധനങ്ങളെല്ലാം ബാഗിലാക്കി ജോലിക്കാരി വീട്ടില്‍ നിന്നിറങ്ങുകയും മോഷണത്തിനായി വീടിന്‍റെ വാതില്‍ തുറന്നിടുകയും ചെയ്തു.
തിരുവനന്തപുരം: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ അഞ്ചംഗ നേപ്പാള്‍ സംഘം മോഷണം നടത്തിയത് വന്‍ ആസൂത്രണത്തിന് പിന്നാലെ. എന്നാല്‍, കുടുക്കിയത് വീട്ടുടമയായ രാജീവിന്‍റെ ഫോണ്‍വിളി. ചൊവ്വാഴ്ച രാത്രി 11 മണിയോടുകൂടി നടന്ന സംഭവത്തില്‍ ഇതുവരെ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനപ്രതി സോകില (30) ഉള്‍പ്പെടെ മൂന്നുപേരാണ് ഇനിയും പിടികൂടാനുള്ളത്.
നേപ്പാള്‍ സംഘം വര്‍ക്കലയിലെ വീട്ടില്‍ നടത്തിയ മോഷണത്തിന്‍റെ ആസൂത്രണം ഇങ്ങനെ, രാത്രിഭക്ഷണത്തില്‍ വീട്ടുജോലിക്കാരിയായ സോകില എന്തോ ചേര്‍ത്തുനല്‍കി വീട്ടുകാരെ ബോധരഹിതരാക്കി. തുടര്‍ന്ന്, തന്‍റെ സാധനങ്ങളെല്ലാം ബാഗിലാക്കി ജോലിക്കാരി വീട്ടില്‍ നിന്നിറങ്ങി, ഈ സമയം മോഷണം നടത്താന്‍ വരുന്നവര്‍ക്കായി വീടിന്‍റെ വാതില്‍ തുറന്നിട്ടു. സംഘത്തിലെ മറ്റുള്ളവരെത്തി മുറികള്‍ കുത്തിത്തുറന്ന് മോഷണം നടത്തി.
വീട്ടുടമയായ രാജീവിന്‍റെ ഫോണ്‍വിളി എത്തിയതോടെയാണ് നേപ്പാള്‍ സംഘത്തിന്‍റെ പദ്ധതി പൊളിഞ്ഞത്. അതുവരെ പദ്ധതിയെല്ലാം കൃത്യമായി നടന്നെങ്കിലും ഫോണ്‍വിളി വന്നതോടെയാണ് പണി പാളിത്തുടങ്ങിയത്. സമീപത്ത് താമസിക്കുന്ന ബന്ധു അന്വേഷിച്ചെത്തിയതോടെ മോഷ്ടാക്കള്‍ ചിതറിയോടി. വീടിനകത്തേക്ക് പ്രവേശിക്കാൻ വേണ്ടി വാതിലുകളിൽ അടുക്കള വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ടു. അതുവഴി ബന്ധുക്കളും നാട്ടുകാരും വീടിനുള്ളിലേക്ക് കയറിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന വീട്ടുജോലിക്കാരിയെയും മകളെയും അമ്മയെയും കണ്ടെത്തുകയായിരുന്നു. പിന്നാലെ സംഘത്തിലെ രണ്ടുപേര്‍ നാട്ടുകാരുടെ പിടിയിലാകുകയും ചെയ്തു. ബാഗില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും പണവും കണ്ടെത്താനും കഴിഞ്ഞു.
വീട്ടുജോലിക്കാരി സോകില ഉള്‍പ്പെടെ സംഘത്തിലെ എല്ലാവരുടെയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍നിന്ന് ലഭിച്ചു. വീട്ടുടമയായ രാജീവ് ബെംഗളൂരുവിലാണ്. 74കാരിയായ ശ്രീദേവിയമ്മ, മരുമകള്‍ ദീപ, ഹോം നഴ്സായ സിന്ധു എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. 15 ദിവസം മുന്‍പാണ് സോകിലെ ഇവിടെ ജോലിക്കെത്തിയത്. ജോലിക്കാരിയെ ആവശ്യമുണ്ടെന്ന് വീട്ടുടമ നേപ്പാള്‍ സ്വദേശിയെ അറിയിച്ചിരുന്നു. പരവൂര്‍ പുത്തന്‍കുളത്താണ് ഇയാള്‍ താമസിക്കുന്നത്. ഇയാളാണ് പുത്തൂരില്‍ താമസിക്കുന്ന അഭിഷേക് എന്ന നേപ്പാള്‍ സ്വദേശിയുടെ നമ്പര്‍ നല്‍കിയത്. അതനുസരിച്ച് അഭിഷേകാണ് സോകിലയെ ഇവരുടെ വീട്ടില്‍ എത്തിച്ചത്.