Ranjith Sreenivasan Murder Verdict: രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകം: 15 പ്രതികളും കുറ്റക്കാർ; എട്ടു പ്രതികൾക്കെതിരെ കൊലക്കുറ്റം
രഞ്ജിത്ത് ശ്രീനിവാസൻ കൊലപാതകത്തിൽ കൊലക്കേസിൽ 15 പ്രതികളും കുറ്റക്കാർ. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ 15 പ്രതികളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു. ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. വിധിയുടെ പശ്ചാത്തലത്തിൽ പോലീസ് കനത്ത ജാഗ്രതയിൽ.
ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി ശ്രീദേവി ആണ് വിധി പറഞ്ഞത്. പ്രതികളായ 15 പേരും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തകരായിരുന്നു. വിധിയെ തുടർന്ന് സംഘർഷ സാധ്യതയുള്ളതിനാൽ പോലീസ് കനത്ത ജാഗ്രതയിലാണ്. ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും.
കേസിലെ പ്രതികൾ
കൊലക്കുറ്റം ചുമത്തിയ ഒന്നു മുതൽ എട്ടുവരെയുള്ള പ്രതികൾ: നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദ്ദീൻ, മുൻഷാദ്. ഒൻപതു മുതൽ 15 വരെയുള്ള പ്രതികൾ: ജസീബ് രാജ, നവാസ്, ഷമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷെർണാസ് അഷ്റഫ്.
13, 14, 15 എന്നീ മൂന്നു പ്രതികൾക്കെതിരെ ക്രിമിനൽ ഗുഢാലോചനാ കുറ്റവും തെളിഞ്ഞു. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ വീട്ടിൽ അതിക്രമിച്ചു കയറിയതിനുള്ള കുറ്റവും തെളിഞ്ഞിട്ടുണ്ട്. ഒന്ന്, മൂന്ന്, ഏഴ് എന്നീ പ്രതികൾക്കെതിരെ തെളിവു നശിപ്പിച്ചു, സാക്ഷികളെ ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളും ചുമത്തി.