കെഎസ്ഇബി സോളാർ ബില്ലിങ് രീതി മാറിയേക്കും; സോളാർ പാനൽ സ്ഥാപിച്ചവർ വെട്ടിലാകുമോ?
കേരളത്തിൽ സൗരവൈദ്യുതിക്കുള്ള ഏർപ്പെടുത്തിയ ബില്ലിങ് രീതിയിൽ കെഎസ്ഇബി മാറ്റം വരുത്തിയേക്കും. വീടുകളിൽ ഉത്പാദിപ്പിക്കുന്ന സൗരവൈദ്യുതിക്കും ഗ്രിഡിൽ നിന്നും നേരിട്ട് എടുക്കുന്ന വൈദ്യുതിക്കും ബിൽ കണക്കാക്കുന്ന രീതി പരിഷ്കരിക്കാനാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. നഷ്ടം നികത്തുന്നതിനാണ് നടപടിയെന്നാണ് വാദം.
ബാറ്ററി ആവശ്യമില്ലാത്തതിനാൽ ചെലവ് കുറയുമെന്ന മെച്ചം കണ്ടിട്ടാണ് കൂടുതൽ പേരും ഓൺ ഗ്രിഡ് സോളാർ സിസ്റ്റം തെരഞ്ഞെടുത്തത്. സോളാർ പാനലിൽ നിന്നും കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകിയ സൗരവൈദ്യുതിക്ക് മെച്ചപ്പെട്ട വില കിട്ടുമെങ്കിൽ ഓൺ ഗ്രിഡ് സോളാർ സിസ്റ്റം താരതമ്യേന മികച്ച ഓപ്ഷനാണ്. എന്നാൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ശുപാർശ പ്രകാരം ഏപ്രിൽ മാസം മുതൽ സൗരവൈദ്യുതിയുടെ വില നിർണയരീതി മാറുകയാണെങ്കിൽ ഓൺഗ്രിഡ് സംവിധാനം കൊണ്ട് ഭാവിയിൽ വലിയ തോതിലുള്ള മെച്ചം ഉണ്ടാകുകയില്ല.
അതുപോലെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്തേക്കു വേണ്ടി പ്രത്യേക വൈദ്യുതി നിരക്ക് ഏർപ്പെടുത്തുന്നതിനെ കുറിച്ചും കെഎസ്ഇബി ഗൗരതവതരമായി ആലോചിക്കുന്നുണ്ട്. പതിവിലും നേരത്തെ തന്നെ ഈ വർഷം വേനൽ കടുത്തതിനാൽ രാത്രി സമയത്തെ വൈദ്യുതിയുടെ ഉപഭോഗം വളരെ കൂടുതലാണ്. വിതരണവും ആവശ്യകതയും തമ്മിലുള്ള വൈദ്യുതിയുടെ വിടവ് നികത്താൻ യൂണിറ്റിന് വളരെ ഉയർന്ന നിരക്ക് നൽകിയാണ് പുറത്തുനിന്നും കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ ഭാരിച്ച നഷ്ടം ബോർഡിന് നേരിടേണ്ടി വരുന്നു.