ലോക്സഭാ തെരഞ്ഞെടുപ്പ് എന്നാണ്? ഇന്നറിയാം; നാല് സംസ്ഥാനങ്ങളിലും കശ്മീരിലും തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചേക്കും; 3,400 കമ്പനി കേന്ദ്ര സേനയെ വിട്ടുനൽകി കേന്ദ്രം
ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്ക് ആവശ്യമായ സേനയെ വിട്ടുനൽകാൻ കേന്ദ്ര സർക്കാരും കമ്മീഷനും തമ്മിൽ ധാരണയായിട്ടുണ്ട്. മൂന്നാം വട്ടവും അധികാരത്തിൽ എത്തുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷക്കാലം ആര് ഇന്ത്യ ഭരിക്കുമെന്ന അറിയുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് തീയതി കുറിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പുറമെ, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തെരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിക്കും. അതിന് പുറമെ, ജമ്മു കശ്മീരിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകളുള്ളത്. ഇതിനൊപ്പം ജമ്മു കശ്മീർ അസംബ്ലി തെരഞ്ഞെടുപ്പും നടക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
ജൂൺ 16 വരെയാണ് കേന്ദ്ര സർക്കാരിന്റെ കാലാവധിയുള്ളത്. സംസ്ഥാനങ്ങളുടേത് പരിശോധിച്ചാൽ ആന്ധ്രാ പ്രദേശിൽ ജൂൺ 11 വരെയും ഒഡീഷയിൽ ജൂൺ 24 വരേയും സർക്കാരിന് കാലാവധിയുണ്ട്. അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങൾക്ക് ജൂൺ രണ്ട് വരെയാണ് കാലാവധിയുള്ളത്.
ഏപ്രിൽ മൂന്നാമത്തെ ആഴ്ചയോടെയാകും ഒന്നാം ഘട്ടവോട്ടെടുപ്പ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ. ഏകദേശം ഒരുമാസത്തിലേറെ സമയം വോട്ടെടുപ്പിനായി മാറുമെന്നാണ് കണക്കുകൂട്ടലുകൾ. ആറ് മുതൽ ഏഴ് ഘട്ടങ്ങളിലായിട്ടാകും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിന്റെ ഭാഗമായി 3,400 കമ്പനി കേന്ദ്ര സേനയേയും 3.4 ലക്ഷം ഉദ്യോഗസ്ഥരേയും തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടുനൽകാൻ കേന്ദ്രസർക്കാർ തീരുമാനമായിട്ടുണ്ട്.